Sunday, November 17, 2002

ഒരു ജന്മം കൂടി

വീണ്ടുമൊരു വൃശ്ചികം
പൊക്കിള്‍ക്കൊടിയറുക്കവേ
വന്നുപിറന്നുവൊരു
‘ഉണ്ണി’ രേവതിക്കുഞ്ഞ്.

കലങ്ങിയിരുണ്ട് പോയ്‌
വാനമീ നന്നാളില്‍
കാരണമൊന്നുതാന-
റിവാനില്ല ഹോ.

നന്മനിറഞ്ഞോരീ
മാലാഖ കുഞ്ഞിനെ
നശിച്ചയീ ലോകത്തില്‍
അയച്ചതിനാലോ?

മനുഷ്യഹൃദ്ദ്പോല്‍
വിണ്ടുകീറിയ ഭൂമിതന്‍
മാറില്‍ത്തട്ടിയാ പൂപാദം
കീറാതിരിപ്പാനോ തേന്മഴ?

തൊടുവതെല്ലാമേ
പൊന്നാക്കി മാറ്റുന്ന
തോഴിതന്‍ പിറന്നാളില്‍
എന്തു ചൊല്ലീടുവാന്‍?

ചെം കൊടിക്കീഴിലന്നു
മുദ്രാവാക്യങ്ങള്‍
ചെമ്മേവിളിച്ചു കുഴഞ്ഞപ്പോഴു-
മറിഞ്ഞില്ല, പക്ഷെ...

നീയിന്ന്‍ ചുവപ്പില്‍
കുളിച്ചുവന്നപ്പോ
നിനച്ചുപോയ്‌ ചെമപ്പിനു
ഇത്ര ഭംഗിയോ?

വളര്‍ച്ചയില്‍ ഈശ്വരനു
നന്ദിയും ചൊല്ലി,
വദനത്തില്‍ തൂകുന്നു
പക്വത വേറെ.

മുല്ലപ്പൂവില്ലാത്ത
കുന്തളം കൊണ്ട് നീ
മുഖത്തിലെ വേപനം
മറയ്ക്കുവാന്‍ വിരുതയല്ലോ.

ചിതലരിച്ച ഓര്‍മ്മകള്‍
പൊരിഞ്ഞിളകുമ്പോളാ-
ചന്ദന വക്ത്രത്തെയൊരിക്കലും
പൊഴിയില്ലെന്നുറപ്പ്.

ജീവിച്ച് തീര്‍ക്കുവാന്‍
ജീവിതം നീളവേ
ജല്പിച്ചു തീര്‍ക്കണോ
ഈ പൊന്‍സുദിനം.

ഭൂമീമാതാവിനരുമ
പൈതലിന്നീനാളില്‍
ഭൂജാതയായതില്‍
ആനന്ദിപ്പൂ ഞാനും.

പറയുകവയ്യയീ
നരകമാമൂഴിയില്‍
പല്ലാണ്ട്‌ വാഴുവാന്‍
ഈ പുണ്യനാളിലും.

കാലം കാര്‍ന്നുതിന്നാത്ത
സാധനങ്ങളോന്നുമേ
കയ്യില്‍ കുരുങ്ങുന്നില്ല
പിറന്നാള്‍ സമ്മാനമായ്‌.

അല്പം പറിച്ചുതരാം
എന്നിലെ വേദന, യത്
അനശ്വരമായതൊന്നുതാന്‍
അവശേഷിപ്പതെന്നില്‍.

തരുന്നൂ, മറ്റൊന്നും
തരാനാകായ്കയാല്‍,
തുഷാരകണങ്ങള്‍
മിഴികളില്‍ ചിന്തവേ!

(പേരറിയായ്കയാലീ-
ബന്ധത്തിനു
പേരുഞാനോര്‍ക്കട്ടെ
ഒരു ജന്മം കൂടി തരൂ...)

No comments:

Post a Comment

Whereof one cannot speak, thereof...

Logic is the basic thing, the very denial of which proves it. Philosophy employs it and we cannot help but use it. Maths is the basic concep...