Sunday, June 17, 2001

പിറവിക്കുരുടന്‍

സ്വപ്നം കാണുക
എന്‍ പതിവാണ്;
അതില്‍ നിര്‍വൃതി അടയുക
എന്‍റെ സായൂജ്യമാണ്.
പക്ഷെ
എന്‍റെ സ്വപ്നങ്ങള്‍ക്ക്
നിറമില്ല, എന്തിന് അത്
‘ബ്ലാക്ക് ആന്‍റ് വൈറ്റ്’ പോലുമല്ല
അവിടെ പിന്നയോ
ഇരുട്ടിന്‍റെ ഇരിട്ടിലെ
വെറും നിഴലാട്ടം മാത്രം;
ഞാനൊരു പിറവിക്കുരുടന്‍.
പക്ഷെ ഏഴുവര്‍ണ്ണങ്ങളും
എന്‍റെ കണ്ണിലാണ്,
കണ്ണിന്‍റെ ഉള്ളിന്‍റെ ഉള്ളിലാണ്.
ഗര്‍ഭപാത്രത്തിന്‍റെ
നീലിച്ച ചുവപ്പാണ്
നിഴലിച്ച് നില്പതീ
പിറവിക്കുരുടന്‍റെ കണ്ണില്‍.
അതെ...
ഞാനൊരു പിറവിക്കുരുടന്‍.
പകലിന്‍റെ ഇരുട്ടില്‍
ഞാനും അവള്‍ മൂങ്ങച്ചാരും
കുശലം പറയും;
പിന്നെ അല്പം രാഷ്ട്രീയവും.
ഞങ്ങളോടൊപ്പം വെടിപറയുവാന്‍
വരുവതുണ്ട് വവ്വാലേട്ടനും.
കാതിന്‍റെ ദീര്‍ഘ ദ്രിഷ്ടിയില്‍
സഞ്ചരിക്കാറുണ്ട് മൂവരും.
മാത്രമോ, ഞങ്ങള്‍
അസ്വതിക്കാറുണ്ടെപ്പോഴും
പാറയില്‍ വീണു
പൊട്ടിച്ചിരിക്കുന്ന വെള്ളച്ചാട്ടത്തെ.
അണയുന്ന അര്‍ക്കന്‍റെ
ഇളം ചൂടെറ്റ്
ഇംഗിതം മറന്നു പാടുന്ന കിളികള്‍.
അനിലന്‍റെ തലോടലില്‍
അലിഞ്ഞു തീരുന്ന
തുഷാര തരുലതാതികള്‍.
കാണുവതുണ്ട് ഞങ്ങള്‍ പലപ്പോഴും
കരയാന്‍ മറന്നു പോയ
മലര്‍വാടിതന്‍ പരിമളം.
ചിതലരിച്ച ഓര്‍മ്മതന്‍
ഓരത്ത്കൂടി
ഓളമിട്ടുപൊന്തുന്ന വര്‍ണ്ണങ്ങളിവ.
അതെ...
ഞാനൊരു പിറവിക്കുരുടന്‍.
അത്കൊണ്ട്തന്നെ
എന്‍ അകതാരില്‍
ജീവിച്ചിട്ടില്ല അവയോന്നുമോരിക്കലും.
ആശിക്കാന്‍പോലുമൊരാശയില്ല,
വഹ്നിജ്വലിക്കും ത്രിക്കണ്ണില്‍ നിന്നും
‘സൈബറി’ല്‍ കുരിങ്ങിയ നഗ്നതകണ്ടാല്‍.
അതെ...
ഞാനൊരു പിറവിക്കുരുടന്‍.
എങ്കിലും കാണുവതുണ്ട്
വൃദ്ധസദനത്തിന്‍റെ തേങ്ങല്‍;
എല്ലാം കാണുവാന്‍ വിധിക്കപ്പെട്ട
പാവം അന്തേവാസികള്‍,
അവര്‍ മാത്രമാണെന്‍റെ ബന്ധുക്കള്‍.
പൂവിന്‍റെ മണമുള്ള
നേഴ്സിന്‍റെ കരംഗ്രഹിച്ച്
ഇടനാഴിക കടക്കുമ്പോളറിയാതെ
തെന്നിവീഴുന്നു ഓര്‍മ്മകള്‍
പിന്നിലേക്ക്‌...
കാരണം
എന്‍റെ സ്വത്തിനെ കല്യാണം കഴിച്ച
എന്‍റെ ഭാര്യയ്ക്കും മണം
ഇത് തന്നെയായിരുന്നു.
പിരിക്കില്ല നമ്മെ മരണമൊരുനാളും
എന്നവള്‍ ചൊല്ലിയെന്‍
മാറില്‍ ചാരുമ്പോഴും;
ആത്മാവിലലിയുന്ന പൊന്നുമ്മ
നല്‍കിയീ ഏകാന്തസ്വര്‍ഗ്ഗത്തിലാക്കി
അവളുടെ കാലടിയകലുമ്പോഴും
ഈ നശിച്ച നിര്‍വ്വികാരത
എന്നിലലിഞ്ഞു ചേര്‍ന്നിരുന്നു.
അതെ...
മരിച്ച ഓര്‍മകളെ
കബറടക്കം ചെയ്ത ജീവിക്കുന്ന കല്ലറ;
ഞാനൊരു പിറവിക്കുരുടന്‍.


No comments:

Post a Comment

ഇന്ന്

ഇന്നലെ യെ കുറിച്ച് വ്യാകുലപ്പെടുന്ന നാളെ യാണ് നമ്മുടെ ഇന്ന്!